പോളിയോ: പ്രതീക്ഷയുടെ ആ ചെറിയ സ്പാനറിങ്ങെടുത്തേ..




ഈ ചിത്രത്തിൽ കാണുന്ന കുഞ്ഞുകുട്ടിയാണ് റുക്സാർ ഖാത്തൂൺ. കൂടെ അച്ഛൻ അബ്ദുൾ ഷായും. റുക്സാൻ ഖാത്തൂൺ ഇന്ത്യയുടെ ആരോഗ്യ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലാണ്. ഇന്ത്യയെ പോളിയോക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ച അതിർത്തിക്കല്ല്.

'എല്ലാം ഞങ്ങളുടെ തെറ്റാണ് സർ. ഞങ്ങളുടെ ബാക്കി എല്ലാ കുട്ടികൾക്കും കൃത്യമായി കുത്തിവയ്പുകളെല്ലാം നല്കിയതാണ്. ഇവൾക്കാണെങ്കിൽ ഇടയ്ക്കിടെ ചെറിയ അസുഖങ്ങൾ വരുമായിരുന്നു. അതുകൊണ്ട് കുത്തിവയ്പുകൾ അധികം നല്‍കേണ്ടന്നു വിചാരിച്ചു. ഞങ്ങളുടെ തെറ്റാണ്. ഒന്നര വയസുള്ളപ്പോൾ വലതു കാൽ തളർന്നു പോയി. അസുഖം പോളിയോയാണെന്ന് കണ്ടുപിടിച്ചപ്പോൾ ഞങ്ങൾ തകർന്നു പോയി. ഞങ്ങളുടെ അലംഭാവം അവളുടെ ഭാവിയെ തന്നെ ബാധിച്ചല്ലോ..!'

റുക്സാറിന്‍റെ അച്ഛൻ, അബ്ദുൾ ഷായുടെ വിലാപമായിരുന്നു, ഏഴുവർഷം മുമ്പ്. അതിനുശേഷം ഇന്ത്യയിലൊരച്ഛനും ഇക്കാര്യം പറഞ്ഞ് കരഞ്ഞിട്ടില്ല. കരയേണ്ടി വന്നിട്ടില്ല.

2011 ജനുവരി 13ന് റുക്സാറിന് പോളിയോ സ്ഥിരീകരിക്കുന്നത്. ശേഷം ഇന്നേ വരെ ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകാരോഗ്യ സംഘടന 2014 മാർച്ച് 27 ന് ഇന്ത്യയെ പോളിയോ വിമുക്തമായതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ കാലത്തിരുന്ന് ഇതൊക്കെ വായിക്കുമ്പൊ അത്ഭുതമൊന്നും തോന്നില്ല. കാരണം, ഇന്ന് പോളിയോ രോഗം നമുക്കൊരു ചരിത്രകഥയാണ്. അതാണ് ചില പത്രവാർത്തകൾ കാണുമ്പോൾ നമ്മൾ ഞെട്ടുന്നത്. ഇന്നിപ്പോ പുതിയ രോഗികളെ കാണണമെങ്കിൽ പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ നൈജീരിയയിലോ പോണം. പക്ഷെ ഒരു 50 വർഷം മുമ്പ്, ഇന്ത്യയിൽ ഏതാണ്ട് 10,000 ആള്‍ക്കാരില്‍ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും 1000 കുട്ടികളിൽ 6 പേർക്ക് പോളിയോയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നതായുമായാണ് കണക്കുകൾ. അത്രയും പുറകിലോട്ടും പോണ്ടാ, ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, 20 വർഷം മുമ്പ് പോലും ഇന്ത്യയിലെ മുഴുവൻ അംഗ പരിമിതരുടെ പകുതിയോടടുപ്പിച്ച് പോളിയോ രോഗത്തിന്‍റെ രക്തസാക്ഷികളായിരുന്നു. പോളിയോ ഒരിക്കൽ ബാധിച്ചാൽ പിന്നെ ചികിത്സയില്ല. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും കുറച്ചു മാറ്റം വരുത്താമെന്നേ ഉള്ളൂ.

ഈ മാരകരോഗത്തെ നമ്മള്‍ തുരത്തിയത് വാക്സിനേഷനിലൂടെയാണ്. 1988-ലാണ് ലോകാരോഗ്യസംഘടന ലോക പോളിയോ നിർമ്മാർജ്ജന പരിപാടി (Global Polio Eradication Initative) ആരംഭിക്കുന്നത്. 1988–ൽ ലോകത്താകമാനം ഒരു വർഷം 3,50,000 പോളിയോ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലാകട്ടെ 24000-വും. 125-ൽ പരം രാജ്യങ്ങൾ പോളിയോ ബാധിതമായിരുന്ന ആ സമയത്ത് ദിവസം ആയിരത്തിലധികം കുട്ടികൾക്കു പോളിയോ ബാധിച്ചിരുന്നതായാണ് അന്നത്തെ കണക്കുകൾ.

ഈ പോളിയോ വാക്സിൻ അമേരിക്കൻ അജണ്ടയാണെന്ന് ധാരാളം കേശവൻ മാമന്മാർ പാടി നടന്നിട്ടുണ്ട്. ഇന്ത്യൻ കുട്ടികളിൽ വന്ധ്യതയുണ്ടാക്കി നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ വന്ന ഭീകരനാത്രേ. മാമന്മാരുടെ തള്ളിനിടയിലൂടെ ഞെങ്ങിഞെരുങ്ങി, 1988 ലെ മൂന്നരലക്ഷത്തില്‍ നിന്ന്, 2019 ൽ വെറും 88-ലേക്ക് ലോകമെത്തി. ഇന്ത്യന്‍ ജനസംഖ്യയാണെങ്കിൽ ഇരട്ടിയോളമുയർന്നു. കഴിഞ്ഞ വർഷം മുതൽ കേരളത്തിൽ വർഷം തോറുമുള്ള പൾസ് പോളിയോ പരിപാടി തന്നെ നിർത്തി.

എന്നാലും ഇന്ത്യയിലാകെ പോളിയോ വാക്സിന്‍ കൊടുക്കുന്നത് നിര്‍ത്താറായിട്ടില്ല. പ്രധാന കാരണം, പാക്കിസ്ഥാന്‍ തന്നെ. ഈ വർഷം ലോകത്തുണ്ടായ 94 പോളിയോ രോഗികളില്‍ 76 ഉം പാക്കിസ്ഥാനില്‍ നിന്നാണ്. ബാക്കി 18 അഫ്ഗാനിസ്ഥാനില്‍ നിന്നും. അയൽവാസികളാണ്. അതിനാല്‍ നമ്മള്‍ കുറച്ചുനാള്‍ കൂടി ജാഗരൂകരായിരിക്കണം.

ഇങ്ങനെ ഒന്നുരണ്ടുരാജ്യങ്ങൾ തടസമായി നിൽക്കുമ്പോഴും പോളിയോ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കുന്നതിന്റെ ഏറ്റവും അടുത്താണ് നമ്മളിപ്പോൾ. ദാ, ഇത് വായിക്കുമ്പോളത് മനസിലാവും. 3 തരം വൈറസുകളാണ് പോളിയോ രോഗത്തിന് കാരണമാകുന്നത്, ടൈപ്പ്1, ടൈപ്പ് 2, ടൈപ്പ് 3. ഇതിൽ ടൈപ്പ് 2 വൈറസിനെ വാക്സിനേഷനിലൂടെ നമ്മൾ നേരത്തേ തുടച്ചുനീക്കി. 2016 മുതൽ നമ്മൾ നൽകുന്ന വാക്സിനിൽ ടൈപ്പ് 1 ഉം ടൈപ്പ് 3 ഉം മാത്രേ ഉള്ളൂ (ബൈവാലന്റ്).

2019 October 24, അതായത് ഇന്നലെ,ലോക പോളിയോ ദിനത്തിൽ WHO മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തി, ടൈപ്പ് 3 പോളിയോ വൈറസും നമ്മൾ തുടച്ചുനീക്കിക്കഴിഞ്ഞുവെന്ന്. എന്നുവച്ചാൽ ഇനി ടൈപ്പ് 1 മാത്രമേ ഭൂമുഖത്ത് ബാക്കിയുള്ളൂ. ഇത്രയും സാധിച്ച നമുക്ക് അത് വളരെയെളുപ്പം സാധ്യമാവുമെന്ന് പറയേണ്ടതില്ലല്ലോ.

ഒരിക്കൽ കൂടി പറയുന്നു, ഇതൊക്കെ സാധിച്ചത് വാക്സിനേഷനിലൂടെ മാത്രമാണ്. പോളിയോ വാക്സിന്‍ കണ്ടുപിടിച്ച ജോനാസ് സാൽക്കി‍ന്‍റെ ഹാപ്പി ബര്‍ത്ത്ഡേയാണ് പോളിയോ ദിനം. കഷ്ടപ്പെട്ട് വാക്സിന്‍ കണ്ടുപിടിച്ച്, അത് സ്വന്തം ശരീരത്തിലും ഭാര്യയിലും മക്കളിലും പരീക്ഷിച്ചു നോക്കി, ഉറപ്പാക്കിയിട്ടാണ് സാള്‍ക്ക് അത് ലോകത്തോട്‌ പറഞ്ഞത്. 1953-ലായിരുന്നു അത്. ആ ദിവസം അമേരിക്കയില്‍ ആഘോഷമായിരുന്നു. അക്ഷരാര്‍ത്ഥത്തിൽ വൈശാലി സിനിമയുടെ ക്ലൈമാക്സ് പോലെ ജനങ്ങള്‍ അമേരിക്കൻ ജംഗ്ഷനിലിറങ്ങി തുള്ളിച്ചാടി. കാരണം അവരക്കാലത്ത് ഏറ്റവും പേടിച്ചിരുന്ന പകര്‍ച്ചവ്യാധിയായിരുന്നു അത്. അവരുടെ പ്രസിഡന്‍റ് ആയിരുന്ന ഫ്രാങ്ക്ലിന്‍ ഡി റൂസ്വെല്‍റ്റിനെ വരെ ബാധിച്ച മാരകരോഗം. ശേഷമുള്ള ചരിത്രമാണ് മേലില്‍ പറഞ്ഞത്.

ഇന്ത്യയിൽ വാക്സിൻ കാരണമുള്ള പോളിയോ കൂടുന്നതായി, തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഒരു പത്രവാർത്ത പ്രചരിക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താമെന്നല്ലാതെ അതിന് മറ്റ് ഗുണമൊന്നുമില്ല. അതിനെ പറ്റി ചിലത് പറയാം.

പോളിയോ തുള്ളി മരുന്നിന് അപൂർവ്വമായി പോളിയോ രോഗമുണ്ടാക്കാൻ സാധിക്കും. ആ വാർത്ത പൂർണമായും വിശ്വസിച്ചാൽ തന്നെ കഴിഞ്ഞ 10 വർഷം കൊണ്ട് ഇന്ത്യയിൽ 440 പോളിയോ രോഗികളുണ്ടായി എന്നാണ്. പക്ഷെയിതു നോക്കൂ, ഗ്ലോബൽ പോളിയോ ഇറാഡിക്കേഷൻ ഇനീഷിയേറ്റീവിന്റെ (GPIE) കണക്കു പ്രകാരം കഴിഞ്ഞ വർഷങ്ങളിലൊന്നും ഇന്ത്യയിൽ അങ്ങനൊരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല (ലിങ്ക് കമന്റിൽ). മാത്രമല്ലാ, മേൽപ്പറഞ്ഞ പോലെ നമ്മുടെ വാക്സിൻ, വൈറസിന്റെ അളവ് കുറച്ചതിലൂടെ കൂടുതൽ സുരക്ഷിതവുമായിട്ടുണ്ട്. തുള്ളി മരുന്നിൽ നിന്നും നമ്മൾ ഏറ്റവും സുരക്ഷിതമായ പോളിയോ കുത്തിവയ്പ്പിലേക്ക് മാറി തുടങ്ങിയിട്ടുമുണ്ട്.

ഇപ്പറഞ്ഞതെല്ലാം ശരിയാണ്, നമ്മൾ വൈൽഡ് പോളിയോയെ തുരത്തിയല്ലോ, ഇനിയും ഇത്രയും റിസ്കെടുക്കാതെ പോളിയോ തുള്ളിമരുന്ന് മൊത്തത്തിലങ്ങ് നിർത്തിക്കൂടേ എന്ന് ഇപ്പൊ പലർക്കും തോന്നിയിട്ടുണ്ടാവും. നോക്കൂ, ലോകത്തിന്ന് വൈൽഡ് പോളിയോ ഉള്ളത് നമ്മുടെ അയൽരാജ്യങ്ങളിൽ മാത്രമാണ്. രാജ്യങ്ങൾ തമ്മിൽ അതിർത്തിയുള്ള കാര്യം വൈറസിനറിയില്ല. മാത്രമല്ല, പാക്കിസ്ഥാനിൽ 2018-ൽ 12 രോഗികളുണ്ടായ സ്ഥാനത്ത്, 2019 ൽ 76 രോഗികളുണ്ടായി. ഈയൊരു റിസ്ക് നിലനിൽക്കുന്നത് കൊണ്ടുമാത്രമാണിപ്പോഴും നമ്മളത് തുടരുന്നത്. അതും ഉടനെ തന്നെ പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടിത്തരം വാർത്തകൾ കണ്ട് പേടിക്കേണ്ട. പ്രതീക്ഷയുടെ ആ ചെറിയ സ്പാനർ എപ്പോഴും കൈയിൽ കരുതൂ. പപ്പു പറയുമ്പോലല്ലാ, ശരിക്കും ഇതിപ്പൊ ശരിയാക്കിത്തരും.. നമ്മൾ ശരിയാക്കലിന്റെ വക്കിലാണ്.

പോളിയോയെ ഒക്കെ പറ്റി അതിന്റെ ചരിത്രമുൾപ്പെടെ വീണ്ടും വീണ്ടും എഴുതുന്നത്, വന്ന വഴി മറക്കരുതെന്ന് പറയാന്‍ കൂടിയാണ്. വാക്സിനേഷന്‍റെ എല്ലാ ഗുണവും അനുഭവിച്ചു, ആ പകർച്ചവ്യാധികളില്ലാത്ത ലോകത്തിരുന്ന്, ശാസ്ത്രത്തിന്റെ തന്നെ പ്രോഡക്റ്റായ ഫേസ്ബുക്കിലും വാട്സാപ്പിലും വ്യാജവൈദ്യവും രോഗശാന്തിക്കുള്ള പ്രാർത്ഥനകളും ഉണ്ടാക്കിയും ഷെയർ ചെയ്തും അഭിരമിക്കുമ്പോൾ, അതു വിശ്വസിച്ച് പല ജീവനുകളും പൊലിയുമ്പോ, വന്ന വഴിയേതെന്ന് ഓർമ്മിപ്പിച്ചതാ. ഇങ്ങനൊരു ലോകമുണ്ടാവാൻ ഒരുപാട് പേരുടെ കഠിനാധ്വാനവും കഴിവും ഉപയോഗിച്ചിട്ടുണ്ടെന്നും അറിയാൻ വേണ്ടി കൂടിയാണ്.

©മനോജ്‌ വെള്ളനാട്

1 comment: