അച്ഛനെതിരെ കേസ് കൊടുത്ത എഴുവയസുകാരി- ഹനീഫ സാറ




സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന്, പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു ഏഴു വയസുകാരി പരാതിപ്പെടുകയാണ്. തമിഴ്നാട്ടിലെ ആമ്പൂരിൽ. ഹനീഫ സാറാ എന്ന കൊച്ചു പെൺകുട്ടിയുടെ വിചിത്രമായ പരാതി കേട്ട് SI വലർമതി ഉൾപ്പെടെയുള്ളവർ കുറച്ചുനേരം അന്തംവിട്ടു നിന്നുപോയി. പിന്നെ ആശ്ചര്യം മാറ്റിവച്ചവർ കാരണമെന്താണെന്ന് ചോദിച്ചു,

'അച്ഛൻ വീട്ടിൽ കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞിട്ട് ഇതുവരെയും ചെയ്തിട്ടില്ല'

അവൾ ദേഷ്യത്തിലാണ്. പോലീസുകാർക്ക് അതിശയമേറി.
'ങേ.. അതിനൊക്കെ പരാതി കൊടുക്കാമോ? പരാതി സ്വീകരിച്ചാൽ അച്ഛനെ നമ്മൾ അറസ്റ്റ് ചെയ്യും.'

'കക്കൂസ് പണിഞ്ഞു തരാമെന്ന് പറഞ്ഞ് അച്ഛനെന്നെ പറ്റിക്കാൻ തുടങ്ങീട്ട് കുറേയായി. പിന്നെ പറഞ്ഞൂ, ഞാൻ ഫസ്റ്റ് റാങ്ക് വാങ്ങിയാൽ ചെയ്യാമെന്ന്. LKG മുതൽ എനിക്ക് ഫസ്റ്റ് റാങ്കാണ്. ആ എന്നോടാണ്..'

'അച്ഛനെ അറസ്റ്റ് ചെയ്താൽ മോൾക്ക് വിഷമമാവില്ലേ..?' വലർമതി വാത്സല്യത്തോടെ ചോദിച്ചു.

'അച്ഛനെന്നെ പറ്റിച്ചിട്ടല്ലേ..'

രണ്ടാം ക്ലാസുകാരിയുടെ മുറിവേറ്റ ആത്മാഭിമാനത്തിന് മുന്നിൽ പോലീസിനധികം പിടിച്ചു നിൽക്കാനായില്ല. അച്ഛനെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി. കാര്യം തിരക്കി. ശരിയാണ്. രണ്ടുവട്ടം സ്വച്ഛ് ഭാരത് പദ്ധതി വഴി കക്കൂസിനപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാലാണിങ്ങനെ സംഭവിച്ചത്. അപ്പൊത്തന്നെ ഈ വിഷയം, സ്ഥലത്തെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിനെയും കളക്ടറെയും പോലീസറിയിച്ചു.

ഉടനെ തന്നെ പരിഹാരമുണ്ടാവുമെന്ന ഉറപ്പ് ആരോഗ്യവകുപ്പീന്ന് ആ രണ്ടാം ക്ലാസുകാരിക്കു സ്റ്റേഷനിൽ വച്ചു തന്നെ കിട്ടി. അച്ഛനും മകളും സ്നേഹത്തോടെ അഭിമാനത്തോടെ ഒരു ഷേക്ക് ഹാൻഡിൽ പരാതി ഒത്തുതീർപ്പാക്കി അവിടുന്ന് മടങ്ങി.

അതൊരു തിങ്കളാഴ്ചയായിരുന്നു. പിറ്റേന്ന്, ചൊവ്വാഴ്ച ഹനീഫ സാറയ്ക്ക് അവളുടെ വീട്ടിൽ സ്വന്തമായൊരു കക്കൂസ് പണിതു കിട്ടി.

കഥയവിടെ തീർന്നില്ലാ, ആ ഏഴു വയസുകാരിയുടെ അഭിമാനപ്പോരാട്ടത്തിൽ ആമ്പൂരിലെ 100 കുടുംബങ്ങൾക്കാണക്കൂട്ടത്തിൽ സ്വന്തമായി കക്കൂസ് ലഭിച്ചത്. ഹനീഫ സാറയെ സ്വച്ഛ് ഭാരത് പദ്ധതിയുടെ അംബാസഡറായി സർക്കാർ നിയമിക്കുകയും ചെയ്തു. അവളുടെ കൂടെയുള്ളവരൊക്കെ ലോകമറിയുന്ന സെലിബ്രിറ്റീസും!

ഇതേതാണ്ട് ഒരു വർഷത്തിന് മുമ്പുള്ള സംഭവമാണ് (ലിങ്ക് കമന്റിൽ) ഒരു രണ്ടാം ക്ലാസുകാരിയായിരുന്നു അവൾ. വീട്ടിൽ കക്കൂസുണ്ടാവേണ്ടതിന്റെ ആവശ്യകതയും, അച്ഛൻ തന്നെ പറഞ്ഞു പറ്റിക്കുന്നതിൽ തനിക്കുണ്ടായ അഭിമാനക്ഷതവുമൊക്കെ സ്വയം മനസിലാക്കാൻ മാത്രം ചിന്താ ശേഷിയുള്ളവൾ.

അതാണ് ഹനീഫ സാറ. ഇന്നത്തെ കാലത്തെ കുട്ടികളുടെ ഒരു പ്രതിനിധിയെ ഒന്ന് പരിചയപ്പെടുത്തിയെന്ന് മാത്രം. നമ്മളെക്കാലുമൊക്കെ എത്രയോ മുകളിലാണിവരുടെ ചിന്തകളുടെ ലോകമെന്ന് മനസിലാക്കാൻ വേണ്ടി തന്നെ. കേരളത്തിൽ നമ്മളറിയുന്ന നിദ ഫാത്തിമയും സഫയും അർച്ചനയും ഒക്കെ ആ തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

അതറിയേണ്ടതിന്റെ ആവശ്യമെന്തെന്നാണോ?

അവരർഹിക്കുന്ന ബഹുമാനവും പരിഗണനയും സാഹചര്യങ്ങളും നമ്മളവർക്ക് കൊടുക്കണം. ഭയപ്പെടുത്തിയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ വേലിക്കകത്തേക്ക് പരിമിതപ്പെടുത്തിയോ അവരെയൊന്നും നമ്മളിലൊരാളായി തളച്ചിടരുത്. സഫ പഠിക്കേണ്ടത് ഇംഗ്ലീഷിനേക്കാൾ അറബിയാണെന്നും, അർച്ചനയ്ക്ക് വാർത്താ പ്രാധാന്യം ലഭിക്കാത്തത് മതം വേറെ ആയതുകൊണ്ടാണെന്നും പറഞ്ഞ് ആ കുഞ്ഞുങ്ങളുടെ മനോവീര്യം കെടുത്താൻ ചിലർ ശ്രമിക്കുന്നത് കണ്ടതു കൊണ്ടു കൂടി എഴുതിയതാണ്. ആ കുട്ടികൾ കിടിലങ്ങളായത് നിങ്ങളുടെ മതക്കാരായതു കൊണ്ടല്ലാന്നും ഇന്നത്തെ കുട്ടികളൊക്കെ കിടിലങ്ങളാന്നും നിങ്ങൾ തിരിച്ചറിഞ്ഞേ തീരൂ..

കുട്ടികളെ അവരുടെ രീതിയിൽ വെറുതേ വിടൂ..
അവരുടെ ലോകം അവർ തന്നെ പണിതോളും.

©മനോജ്‌ വെള്ളനാട്

No comments:

Post a Comment