വേണമൊരു കടിഞ്ഞാണ്‍, ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്കും..

ബാംഗ്ലൂർ സിറ്റി കമ്മീഷണറായ ഭാസ്കർ റാവു IPS കഴിഞ്ഞ ദിവസം ഒരു ട്വീറ്റെഴുതി. ഓൺലൈൻ ഫുഡ് ഡെലിവറി ചെയ്യുന്ന യുവാക്കളെ പറ്റിയായിരുന്നു അത്. അതിന്റെ മലയാള പരിഭാഷ ഏതാണ്ടിങ്ങനെയാണ്,

''നിശ്ചിത സമയമായ 30 മിനിട്ട് കഴിഞ്ഞതിനാൽ, തന്റെ ജീവൻ വരെ പണയപ്പെടുത്തി നമ്മുടെ അടുത്തെത്തുന്ന ഒരു ഡെലിവറി ബോയിയിൽ നിന്ന് സൗജന്യമായി ആ പിസ്സ വാങ്ങി കഴിക്കാൻ നമുക്കെല്ലാം എങ്ങനെയാണ് കഴിയുന്നത്? അൽപ്പം മനസാക്ഷി വേണ്ടേ? എല്ലാ ട്രാഫിക് നിയമങ്ങളും ലംഘിച്ച്, തങ്ങളുടെ ജീവൻ പണയപ്പെടുത്തിയാണ് ഈ കുട്ടികളീ ജോലി ചെയ്യുന്നത്. അതുകൊണ്ട് ഡെലിവറി സമയം കുറഞ്ഞത് 40 മിനിട്ടാക്കാൻ പിസ്സ കമ്പനികളോട് ആവശ്യപ്പെടുന്ന കാര്യം ഞാൻ ഗൗരവമായി പരിഗണിക്കുന്നുണ്ട്''

സമയം കഴിഞ്ഞാൽ ഓർഡർ ചെയ്യുന്നവർക്ക് ആ ഫുഡ് ഫ്രീയായി കിട്ടുമെന്നാണ് നിയമം. ട്വീറ്റ് കണ്ട പലരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാനെത്തി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയും സൊമാറ്റോയും അതിലുൾപ്പെടും. അതിൽ സ്വിഗ്ഗിയുടെ ട്വീറ്റ് ഇങ്ങനായിരുന്നു.

''ഹായ്, നിങ്ങളുടെ ആശങ്ക ഞങ്ങൾക്ക് മനസ്സിലാക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങളെ ഞങ്ങളൊരിക്കലും അംഗീകരിക്കുന്നില്ല. അഥവാ ആരെങ്കിലും അങ്ങനെ ചെയ്യുന്നത് കണ്ടാൽ ഞങ്ങളെ 080-46866699 എന്ന നമ്പറിൽ വിളിച്ചറിയിക്കാം. Have a nice day''

ബെസ്റ്റ്! പോയി അടിച്ചിട്ട് വാടാ എന്ന് പറഞ്ഞ് പിള്ളേരെ തല്ലുകൂടാൻ പറഞ്ഞുവിട്ടിട്ട്, ആരെങ്കിലും ചോദിക്കാൻ വരുമ്പോ അവനിങ്ങ് വരട്ടെ, നല്ല പെട കൊടുക്കുന്നുണ്ടെന്ന് പറയുന്ന അച്ഛനെ പോലെ. ഇതുകണ്ട ഭാസ്കർ റാവു സാറിന് ദേഷ്യം വരാതിരിക്കുമോ? പുളളി അപ്പൊഴേ മറുപടി എഴുതി,

''മിസ്റ്റർ സ്വിഗ്ഗി, നിങ്ങളാണിവിടുത്തെ ഏറ്റവും വലിയ നിയമലംഘകർ. എന്നിട്ട് നിയമപാലനത്തെ പറ്റി സംസാരിക്കാൻ അപാര തന്റേടം തന്നെ വേണം. നിങ്ങൾ പിഴ ഈടാക്കുമെന്ന് പേടിച്ച് നിങ്ങളുടെ ഡെലിവറി തൊഴിലാളികൾ പോലീസുകാരോട് യാചിക്കേണ്ട അവസ്ഥയാണിവിടെ. ഇനിയൊരു തവണ ഒരു സ്വിഗ്ഗി കുട്ടിയ്ക്കെങ്കിലും റോഡിൽ വച്ച് പരിക്കേറ്റാൽ, നിങ്ങളുടെ മാനേജുമെന്റും കൂടി അഴിയെണ്ണേണ്ടി വരും.. ''



കൃത്യമായ മറുപടി. കാരണം ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികളുടെ ഈ മരണപ്പാച്ചിലിന്റെ പ്രധാന ഉത്തരവാദി ആ കമ്പനികൾ തന്നെ. അവർ മാറി ചിന്തിച്ചാലേ മൊത്തത്തിൽ മാറ്റം വരൂ. അതിനുള്ള സമ്മർദ്ദം ഇതുപോലെ കീ പൊസിഷനുകളിലിരിക്കുന്നവർ ചെലുത്തിയാൽ എളുപ്പത്തിലവർ വഴങ്ങും.

ഇതിലൊരു മാറ്റം ആവശ്യമാണ്. ഇങ്ങനെ ഭക്ഷണവുമായി പായുന്നവർ ഇവരുടെ മാത്രം ജീവനല്ലാ, വഴിയേ പോകുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്. 3 ആഴ്ച മുമ്പ് തിരുവനന്തപുരത്ത് ഒരാൾ (ഡെലിവറി ബോയ്) അപകടത്തിൽ മരിക്കുകയും ചെയ്തിരുന്നു. അന്നെഴുതിയ കുറിപ്പിന്റെ ലിങ്ക് കമന്റിൽ.

നല്ല നല്ല മാറ്റങ്ങൾ ഉടനെ വരുമെന്ന പ്രതീക്ഷയോടെ, ഭാസ്കർ റാവു സാറിന് ഒരു ബിഗ് സല്യൂട്ട്..

©മനോജ്‌ വെള്ളനാട്

1 comment:

  1. ഇതിലൊരു മാറ്റം ആവശ്യമാണ്. ഇങ്ങനെ ഭക്ഷണവുമായി പായുന്നവർ ഇവരുടെ മാത്രം ജീവനല്ലാ, വഴിയേ പോകുന്ന നിരപരാധികളുടെ ജീവനും കൂടിയാണ് അപകടത്തിലാക്കുന്നത്.

    ReplyDelete