കാഷ്വാലിറ്റിയിലെ ചൊറിച്ചില്‍

കഴിഞ്ഞ ഞായറാഴ്ച രാത്രി. സമയം 10:30- 11. സ്ഥലം തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി കാഷ്വാലിറ്റി. ഒരു പ്രാവശ്യമെങ്കിലും അതുവഴി കടന്നു പോയിട്ടുള്ളവർക്ക് അവിടുത്തെ ആ സമയത്തെ തിരക്കൂഹിക്കാം. നെഞ്ചിൽ ട്യൂബിട്ടവരും വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടവരും ട്യൂബുകളൊന്നുമിടാത്തവരും ആക്സിഡന്റിലും അക്രമത്തിലും മുറിവേറ്റവരുമൊക്കെയായി 15-ലധികം പേർ അവിടെയുണ്ട്. എല്ലാ ഡോക്ടർമാരും തിരക്കിലാണ്.

പാരിപ്പള്ളി മെഡിക്കൽ കോളേജീന്ന് റെഫർ ചെയ്ത് വന്ന ഒരു രോഗിയെ ഞാനന്തം വിട്ടു നോക്കുകയായിരുന്നു. അന്തം വിടാൻ കാരണം, ആ അമ്മച്ചി വളരെ കൂളായിട്ട് നടന്നാണ് കാഷ്വാലിറ്റിയിലേക്ക് വന്നത്. അവിടുന്ന് കൊടുത്തുവിട്ട വയറിന്റെ X-ray യിൽ അമ്മച്ചിയുടെ കുടലിലെവിടെയോ ദ്വാരം വീണിട്ടുണ്ടെന്നതിന്റെ തെളിവുണ്ടായിരുന്നു. ഇതും വച്ചിട്ടാണവർ നടന്നു വരുന്നത്! അവരെ ഉള്ള സ്ഥലത്തുടനേ പിടിച്ചു കിടത്തിയിട്ട്, ഒരു ജൂനിയർ ഡോക്ടറെ ഏൽപ്പിച്ചു. എത്രയും വേഗം അഡ്മിറ്റാക്കി, അക്കമ്പനി ചെയ്ത് വാർഡിലെത്തിക്കാൻ പറഞ്ഞു. കാരണമത്, നടന്നാണ് വന്നതെങ്കിലും എമർജൻസി ഓപറേഷൻ വേണ്ട രോഗിയാണ്.

തിക്കിത്തിരക്കുന്ന വീൽ ചെയറുകൾക്കും ട്രോളികൾക്കും അവയെ അനുഗമിക്കുന്ന മനുഷ്യർക്കുമിടയിലൂടെ ഉന്തിത്തള്ളി രണ്ടുപേർ എന്റെ അടുത്തെത്തി, അപ്പോഴേക്കും. അച്ഛനും മകനുമാണ്. മകനാണ് രോഗി.

'എന്തു പറ്റിയതാണ്?' ഞാൻ ചോദിച്ചു.

'അതെന്റെ കാല്, ചെരിപ്പിട്ടപ്പൊ ഒന്നു പൊള്ളി' രോഗി ചെരുപ്പൂരി കാല് കാണിച്ചു. ശരിയാണ് കാൽ പാദത്തിൽ ചെറിയൊരു പാടുണ്ട്. പൊള്ളലുണ്ടാക്കിയ പുതിയ ചെരുപ്പ് മാറ്റിയിട്ടുണ്ട്.

ചെരുപ്പിട്ട് വരുന്ന പൊള്ളൽ കാണിക്കാനുള്ള സ്ഥലമല്ല സർജറി കാഷ്വാലിറ്റി. എന്നാലും രാത്രിയൊക്കെ വരുമ്പോ കാര്യമായ ബുദ്ധിമുട്ട് കാണണമല്ലോ. ഞാൻ ചോദിച്ചു,

'എത്ര ദിവസമായി?'

'ഇതിപ്പൊ രണ്ടു ദിവസമായി..'

'അപ്പൊ, ഈ നേരത്തിപ്പൊ വരാൻ കാര്യം?'

'ഞങ്ങളപ്പുറത്തൊരു സ്ഥലം വരെ വന്നതാ. അപ്പൊ ഇതൊന്ന് കാണിച്ചിട്ട് പോകാമെന്ന് വിചാരിച്ചു.' അച്ഛനാണ് മറുപടി പറഞ്ഞത്.

'ചേട്ടാ, ഇത് കാഷ്വാലിറ്റിയാണ്. ആക്സിഡൻറും എമർജൻസി കേസുകളും നോക്കുന്ന സ്ഥലം. നിങ്ങൾ നാളെ രാവിലെ ഓപിയിൽ വന്ന് കാണിക്ക്.'

'നാളെയോ? ഇതൊന്ന് നോക്കാനെന്താണിത്ര പാട്?' അച്ഛൻ ചൂടായി തുടങ്ങി.

'അതാണ് പറഞ്ഞത്, ഇത് അലർജി ചികിത്സിക്കുന്ന സ്ഥലമല്ലാ. ഈ കിടക്കുന്നവരും ഇരിക്കുന്നവരുമൊക്കെ കാര്യമായ പ്രശ്നങ്ങളുള്ളവരാണ്. ഇതവരെ നോക്കാനുള്ള സ്ഥലമാണ്.' ഞാൻ പറഞ്ഞു.

ഞാനടുത്ത രോഗിയിലേക്ക് തിരിഞ്ഞു. അപ്പോഴാ അച്ഛന്റെ ശബ്ദം വീണ്ടും ഉയർന്നു,

'അലർജി നോക്കാൻ പറ്റൂലങ്കി പുറത്ത് ബോർഡെഴുതി വയ്ക്കണം, നോക്കാൻ പറ്റൂലാന്ന്. അപ്പൊ പിന്നെ മനുഷ്യൻ മെനക്കെട്ട് വരൂല്ലല്ലോ. ഓരോരോ പത്രാസുകള്..'

'കാര്യമായ വേദനയോ മറ്റോ ഉണ്ടെങ്കിൽ തൽക്കാലം അതിനുള്ള മരുന്നെഴുതി തരാം. എന്തായാലും ഇതിന് ചികിത്സിക്കുന്ന സ്ഥലമല്ലാ ഇത്.'

'എന്നാ താൻ ചികിത്സിക്കണ്ടാ..'

അയാളാ ഓപി ടിക്കറ്റും വലിച്ചെടുത്തു കൊണ്ട് ഒറ്റ പോക്ക്. അടി കിട്ടാത്തതിലുള്ള ആശ്വാസത്തിൽ, ഒന്ന് നെടുവീർപ്പെട്ട് ഞാനടുത്ത രോഗിയെ നോക്കിത്തുടങ്ങി.

അടി കിട്ടിയിരുന്നെങ്കിൽ പിറ്റേന്ന് പത്രത്തിൽ വെണ്ടയ്ക്കാ വലിപ്പത്തിൽ 5 കോളം വാർത്ത വന്നേനെ, ചികിത്സ നിഷേധിച്ചെന്നും പറഞ്ഞ്. രോഗമെന്താണ്? ചെരുപ്പിട്ടപ്പൊ കാലിലെ തൊലി അടർന്നത്. കാണിക്കാൻ വന്നത്, സർജറി കാഷ്വാലിറ്റിയിൽ. അതൊന്നും ആരും വായിക്കില്ല. വായിച്ചാലൊട്ടു മനസിലാക്കുകേമില്ല.

മേൽ വിവരിച്ചതിൽ വാക്കുപോലും ഞാൻ എക്സ്ട്രാ ചേർത്തിട്ടില്ല. 100% റിയൽ. ആ നടന്നു വന്ന അമ്മച്ചി ഒരു കോയിൻസിഡന്റായിരുന്നെങ്കിലും അതിനും പ്രസക്തിയുണ്ട്. കാരണം, രോഗി നടന്നു വന്നതാണെങ്കിലും അതൊരു എമർജൻസിയാണെങ്കിൽ തിരിച്ചറിയാൻ നമുക്ക് കഴിയുമെന്നതിന്റെ ഉദാഹരണമാണത്.

കാഷ്വാലിറ്റിയിൽ വെറുതേയിരിക്കുന്ന നേരത്താണെങ്കിൽ രണ്ടു വർഷം പഴക്കമുള്ള അരിമ്പാറയാണെങ്കിക്കൂടി നോക്കി വിടാറുണ്ട്. ഇനി ഓപിയിലോടിച്ച് മെനക്കെടുത്തണ്ടല്ലോന്ന് വിചാരിച്ച് മാത്രം. പക്ഷെ തിരക്കുള്ള സമയത്ത്, ഇതുപോലെ വെറുതേ ഒന്ന് കാണിച്ചിട്ട് പോകാൻ വരുന്നവരുണ്ടാക്കുന്ന ഇറിറ്റേഷൻ ചില്ലറയല്ലാ. പറഞ്ഞാ പോലും മനസിലാവാതെ തർക്കിക്കാൻ നിക്കുന്നവർ അന്നത്തെ മൊത്തം മൂഡും നശിപ്പിക്കും.

ഇത്രയും പറഞ്ഞത് ഇമ്മാതിരിയൊരു പത്രവാർത്ത ഇപ്പൊ വായിച്ചതു കൊണ്ടു കൂടിയാണ്. പത്രക്കാർക്ക് എത്തിക്സ് പാടില്ലാന്നുള്ളതുകൊണ്ട്, അവർക്ക് എന്തും കൊടുക്കാല്ലോ. സെൻസേഷൻ മാത്രം നോക്കിയാ മതി. അതോണ്ട് അവരോടൊന്നും പറയാനില്ല. മറ്റുള്ളവരോടാണ്,

കാഷ്വാലിറ്റിയെന്നത് വെറുതേ പോകുമ്പോ കേറീട്ട് പോകാനുള്ളതോ, ദിവസങ്ങളായുള്ള രോഗങ്ങളോ, ജലദോഷവും ചുമയും തൊണ്ടവേദനയും ചെരുപ്പിന്റെ അലർജിയും കാണിക്കാനുള്ളതോ ആയ സ്ഥലമല്ലാ. അവിടെ ഓരോ 10-15 മിനിട്ടിലും ഒരാളുടെയെങ്കിലും ജീവനോ ജീവിതമോ രക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിനുവേണ്ടിയുള്ളതാണ്. അതിനെ തടസപ്പെടുത്താതിരിക്കേണ്ടത് നിങ്ങടെ കടമയാണ്.

ഓപ്പിയിലെ പോലെ രോഗിയെ നോക്കി മരുന്നെഴുതൽ മാത്രമല്ലാ അവിടെ നടക്കുന്നത്. അടിപിടിയോ ആക്സിഡന്റോ പൊള്ളലോ ആത്മഹത്യാ ശ്രമമോ ഒക്കെയായി വരുന്നവരുടെയൊക്കെ ഭാവി തന്നെ തീരുമാനിക്കാവുന്ന മെഡിക്കോലീഗൽ പേപ്പർ വർക്കുകളും (Wound certificate, Police intimation etc) ഇതിനൊപ്പം തന്നെ നടക്കുന്നുണ്ട്. അപൂർവ്വം അവസരങ്ങളിലല്ലാതെ അവിടാരും വിശ്രമിക്കാറുമില്ല.

അതിനാൽ ഇനിമുതൽ ഈ വക കാര്യങ്ങൾ മനസിലാക്കി സ്വയം ചിന്തിച്ച ശേഷം മാത്രം, അല്ലെങ്കിൽ പരിചയമുള്ള ഡോക്ടർമാരെയോ നഴ്സുമാരെയോ വിളിച്ചു ഒരഭിപ്രായം ചോദിച്ചതിന് ശേഷം മാത്രം, സർക്കാർ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്ക് പോകുമല്ലോ..



©മനോജ്‌ വെള്ളനാട്

2 comments:

  1. കാഷ്വാലിറ്റിയെന്നത് വെറുതേ പോകുമ്പോ കേറീട്ട് പോകാനുള്ളതോ, ദിവസങ്ങളായുള്ള രോഗങ്ങളോ, ജലദോഷവും ചുമയും തൊണ്ടവേദനയും ചെരുപ്പിന്റെ അലർജിയും കാണിക്കാനുള്ളതോ ആയ സ്ഥലമല്ലാ. അവിടെ ഓരോ 10-15 മിനിട്ടിലും ഒരാളുടെയെങ്കിലും ജീവനോ ജീവിതമോ രക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിനുവേണ്ടിയുള്ളതാണ്. അതിനെ തടസപ്പെടുത്താതിരിക്കേണ്ടത് നിങ്ങടെ കടമയാണ്.

    ReplyDelete
  2. Thanks for ones marvelous posting! I really enjoyed reading it, you might be a great author.
    I will be sure to bookmark your blog and will eventually come back later on.대구오피

    ReplyDelete