Showing posts with label കഥാവായന. Show all posts
Showing posts with label കഥാവായന. Show all posts

വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്- കഥാവായന

 വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ് എന്ന കഥയ്ക്ക് 2016 ലെ കേളി സാഹിത്യ അവാര്‍ഡ്‌ സമ്മാനിച്ച്‌ കൊണ്ട് ജൂറി നടത്തിയ വിലയിരുത്തല്‍..

കഥ വായിക്കാന്‍- ഇവിടെ ക്ലിക്കാം


വര- ചന്‍സ്


ആത്മപീഡനത്തിന്‍റെ വാള്‍ത്തലപ്പിനു മീതെയുള്ള സഞ്ചാരമാണ് കഥയെഴുത്ത്. സ്വയം അന്യവത്കരിക്കപ്പെടുകയും അനുഭവങ്ങളുടെ ഉഷ്ണസമതലങ്ങളിലൂടെ നടക്കുവാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നതിന് നിയോഗിക്കപ്പെട്ടതത്രേ ഒരു കഥാകൃത്തിന്‍റെ ആയുസിന്‍റെ ആകെത്തുക.വര്‍ത്തമാനകാലത്തിന്‍റെ സവിശേഷതകളില്‍ നിന്നും ഉരുവം കൊണ്ട്, നിരന്തര വിചാരണയ്ക്ക് വിധേയമാകുന്ന ഏത് സങ്കീര്‍ണ്ണതയില്‍ നിന്നും വഴിതെറ്റി നില്‍ക്കുവാന്‍ കഥയെഴുത്തുകാരന് കഴിയില്ല. കഥാവസ്തുവിനെ കഥാകാരന്‍റെ വൈയക്തികതയുമായി ഇണക്കിച്ചേര്‍ത്തു മാത്രം വായിക്കുന്ന ഉപരിപ്ലവ ഭാവുകത്വങ്ങള്‍ക്ക് മനുഷ്യജീവിതത്തിന്‍റെ പ്രശ്നവത്കരിക്കപെട്ട പുതുപ്രമേയങ്ങളെ ഉള്‍ക്കൊള്ളുവാന്‍ ആകില്ല. ചുട്ടുപഴുത്ത്, നെരിപ്പോടുപോലെ ഉള്ളില്‍ നീറി നില്‍ക്കുന്ന ജീവിതകാമനകളോടുള്ള അടങ്ങാത്ത അനുകൂലാസക്തി തന്നെയാണ് എന്നും കഥാസാഹിത്യത്തിനു കരുത്ത് പകര്‍ന്നിട്ടുള്ളത്. സദാചാരത്തിന്‍റെ വിരുദ്ധമുഖമാണ് ലൈംഗികതയെന്ന ലളിതവ്യാഖ്യാനം സാര്‍വത്രികമാകുന്ന സമകാലീനസാഹചര്യത്തില്‍ മനുഷ്യജീവിതവുമായും ജീവനുമായും ബന്ധപ്പെട്ട ഏത് ചോദനകളും തന്‍റെ കഥാഖ്യാനവൃത്തത്തില്‍ കൊണ്ടുവരാതെ കഥ പറയുന്നയാള്‍ക്ക് സ്വസ്ഥതയുണ്ടാകില്ല.

ഡോ.മനോജ്‌ വെള്ളനാടിന്‍റെ 'വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്' എന്ന കഥ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന അവസ്ഥാവിശേഷങ്ങളുമായി ബന്ധിപ്പിച്ചുമാത്രമേ വായിച്ചു തീര്‍ക്കാനാകൂ. ബൌദ്ധികസമൂഹത്തില്‍ ചര്‍ച്ചാവിഷയമായിരിക്കുന്ന സ്വവര്‍ഗാനുരാഗം എന്ന പ്രമേയത്തെ അനന്യസാധാരണമായ കയ്യൊതുക്കത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നു എന്നതാണ് ഈ കഥയെ വേറിട്ടു നിര്‍ത്തുന്നത്.

ജീവജാലങ്ങളുടെ ലൌകിക വ്യവഹാരങ്ങളെയും നൈമിത്തികങ്ങളെയും നിര്‍ണ്ണയിക്കുന്നതില്‍ കാമം പോലുള്ള ആന്തരിക ചോദനകള്‍ക്ക് പ്രബലമായ സ്ഥാനമുണ്ട്. ഇത്തരം ഉള്‍ദാഹങ്ങളെ സന്മാര്‍ഗ്ഗസംവിധാനത്തിനകത്ത് കൂച്ചുവിലങ്ങിടുന്ന പ്രവണത, സമൂഹത്തിന്‍റെ നിര്‍ബാധമായ ഒഴുക്കിന് പ്രതിബന്ധമാകുകയും ചെടിപ്പുളവാകുന്ന ജീവിതാവാസവ്യവസ്ഥയെ സൃഷ്ടിക്കുകയും ചെയ്യും. ന്യൂനപക്ഷങ്ങളായ സ്വവര്‍ഗാനുരാഗികളെ സാമൂഹികജീവിതത്തിന്‍റെ വേലിപ്പുറത്തു ഒതുക്കി നിര്‍ത്താന്‍ എന്നും നമ്മള്‍ ദത്തശ്രദ്ധരായിരുന്നല്ലോ. ഒരു കാലത്തും മനുഷ്യജീവിതത്തിന്‍റെ ജൈവികപരിസരങ്ങളില്‍ അവര്‍ക്കിടമുണ്ടായിരുന്നില്ല.

മൊബൈല്‍ ഫോണിനു റേഞ്ച് കിട്ടാത്ത വെള്ളിമല എന്ന നാട്ടിന്‍പുറത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ കഥയ്ക്ക് ആധാരമായ ക്രിയാംശങ്ങള്‍ നടക്കുന്നത്. സ്വവര്‍ഗ്ഗത്തില്‍ പെട്ട ഒരാളെ സ്നേഹിച്ചതിന് സമൂഹത്തിന്‍റെ ശിക്ഷയെ ഭയന്നാണ് ഈ കഥയിലെ ജെയിനമ്മ വെള്ളിമലയില്‍ എത്തുന്നത്. ഇടവിളയില്‍ ജാനുവിന്‍റെ പ്രസവത്തിന് സൂതികര്‍മ്മം നടത്തുന്നുണ്ട് ജയിനമ്മ. അതേസമയം തന്നെയാണ് വടക്കേക്കണ്ടത്തില്‍ അസീസ്‌ സുന്നത്തുകര്‍മ്മം കഴിഞ്ഞ വേദനയില്‍ കരയുന്നതും. വെള്ളിമലയില്‍ പുതുതായി ആരംഭിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ജോലിയ്ക്കായി വന്നെത്തുന്ന ഡോക്ടറും , അവരവിടെ വരുന്നതിനു മുമ്പേ, വെള്ളിമലയിലെ പത്തഞ്ഞൂറു പേരെയെങ്കിലും ഗര്‍ഭപാത്രത്തില്‍ നിന്നും ഭൂമിയിലേക്ക് വലിച്ചുപുറത്തിട്ട ജയിനമ്മയും കണ്ടുമുട്ടുക എന്നത് യാദൃശ്ചികമാകാനിടയില്ല. ഒരിക്കലും പ്രസവിക്കാത്ത ജയിനമ്മയാണ് 'ഗര്‍ഭാശയപ്പൊരുത്തം' എന്ന സിദ്ധാന്തം ആദ്യമായി ആവിഷ്കരിക്കുന്നത്. ഗര്‍ഭാശയപ്പൊരുത്തം ഇല്ലെങ്കില്‍ ഒരാണിനും ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കാന്‍ കഴിയില്ലെന്നതാണ് അതിന്‍റെ രത്നച്ചുരുക്കം. ഡോക്ടര്‍ വെള്ളിമലയില്‍ എത്തുന്നതിന് മുമ്പ് തന്നെ ജയിനമ്മ പ്രസവമെടുക്കലൊക്കെ നിര്‍ത്തി വാര്‍ദ്ധക്യാവസ്ഥയെ പ്രാപിച്ചു കഴിഞ്ഞിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയിനമ്മയോട് 'ഗര്‍ഭാശയപ്പൊരുത്തം' ഉള്ളതാണോ എന്ന് ഡോക്ടര്‍ ചോദിക്കുന്നതോടെയാണ് കഥ നിര്‍ണ്ണായകമായ മുഹൂര്‍ത്തത്തിലേക്ക് ആസ്വാദകനെ കൊണ്ടുപോകുന്നത്. "എനിക്കൊരാളെ ഇഷ്മാണ്. പക്ഷെ അതാരും അംഗീകരിക്കുമെന്ന് തോന്നുന്നില്ല" എന്ന് ഡോക്ടറും "അത്രമാത്രം ഇഷ്ടമായിരുന്നു എനിക്കവളെ" എന്ന് ജയിനമ്മയും പറയുന്നിടത്ത് പ്രാണനെ ദ്രവീകരിച്ചുകളയുന്ന രണ്ടുജീവചരിത്രം നാം വായിച്ചെടുക്കുകയാണ്.ഭീതിയിലേക്കും ഏകാന്തതയിലേക്കും ചുരുക്കിയെഴുതപ്പെട്ട രണ്ടു ജീവിതങ്ങളുടെ അവസ്ഥാവിശേഷങ്ങള്‍ എഴുത്തുകാരന്‍റെ മാത്രമല്ല, പൊതുസമൂഹത്തിന്‍റെ ആകുലതയായി മാറുന്നതിന് ഒരുപക്ഷെ ഇനിയും കാലമെടുക്കുമായിരിക്കും. ഇടവിളയില്‍ ജാനുവിന്‍റെ മകള്‍ മായയും വടക്കേക്കണ്ടത്തില്‍ അസീസും തമ്മിലുള്ള പ്രണയപരത കഥയൊടുക്കത്തില്‍ ദുരന്തത്തില്‍ കലാശിക്കുന്നതും, ജയിനമ്മയെയും കൊണ്ട് ഡോക്ടര്‍ വെള്ളിമല വിട്ടിറങ്ങുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് കുതിച്ചെത്തുന്ന സന്ദേശങ്ങളും (എല്ലാം ഒരാളുടെത് ആയിരുന്നു) വായിച്ചെടുക്കുവാന്‍ ഒരിക്കലും തളംകെട്ടി നില്ക്കാന്‍ സാധിക്കാത്ത കാലത്തിനു കഴിയും എന്ന ശുഭസൂചനയോടെയാണ് കഥ പരിസമാപ്തിയിലെത്തുന്നത്.

അസാധാരണമായ ഒരു പ്രമേയവും ജീവിതദര്‍ശനവും അതോടൊപ്പം മനുഷ്യശരീരശാസ്ത്രം പഠിച്ചവര്‍ക്ക് മാത്രം സ്വായത്തമായ നിര്‍മ്മമതയോടെ കഥാഖ്യാനം നടത്താനുള്ള ശേഷിയും ഈ കഥയ്ക്ക് അപൂര്‍വമായ ചാരുത നല്‍കുന്നുണ്ട്. തികച്ചും വിഭിന്നമായ ഒരു വിഷയത്തെയും ഇതിവൃത്തത്തെയും സുപരിചിതമെന്ന് തോന്നിക്കുന്ന പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടത് കഥയുടെ സ്വഭാവികതയെ നിലനിര്‍ത്തുന്നതിന് അനുഗുണമായിത്തീര്‍ന്നു എന്ന് പറയാം. നാം ഇതഃപര്യന്തം വായിച്ച കഥകളില്‍ നിന്നും വേറിട്ടൊരനുഭവമായിത്തീരുവാന്‍ 'വെസ്റ്റീജിയല്‍ ഓര്‍ഗന്‍സിന്' കഴിയുന്നത് സമകാലിക പ്രസക്തി തന്നെയാണെന്ന് അടിവരയിടുന്നു..



മനോജ്‌ വെള്ളനാട്