ആരാണ് ഒരു മികച്ച ഡോക്ടര്‍? നിര്‍വചിക്കാന്‍ പ്രയാസമാണല്ലേ.. മുന്നിലിരിക്കുന്ന രോഗിയുടെ മനസ്സ് തൊട്ടറിഞ്ഞു അനുകമ്പയും സഹാനുഭൂതിയും ആര്‍ദ്രതയും നിറഞ്ഞ മനസ്സോടെ, നിറഞ്ഞ സ്നേഹത്തോടെ വൈദ്യവൃത്തി നടത്തുന്ന ആളായിരിക്കും ഒരു നല്ല ഡോക്ടര്‍ എന്ന് വേണമെങ്കില്‍ പറയാം. അറിവിനും കഴിവിനുമൊപ്പം സഹജീവിസ്നേഹം കൂടിയുള്ള ആളായിരിക്കുമതെന്ന് സാരം. അതുകൊണ്ട് തന്നെ മനുഷ്യ ശരീരത്തിന്‍റെ ഘടനയും ഘടനാവൈകല്യങ്ങളും പഠിക്കുന്നതിനൊപ്പം മനുഷ്യമനസ്സിന്‍റെ വിവിധങ്ങളായ വ്യാപാരതലങ്ങളെ പറ്റിയും ഒരു പരന്ന ജ്ഞാനം ഉണ്ടായിരിക്കണം ഒരു ഭിഷഗ്വരന്. രോഗിയുടെ ചുറ്റുപാടുകളെ പറ്റി ബോധ്യമുള്ള ആളായിരിക്കണം. സാമൂഹിക ജീവിതയാഥാര്‍ത്ഥ്യങ്ങളെ പറ്റി അറിവുണ്ടായിരിക്കണം. ചുരുക്കിപ്പറഞ്ഞാല്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനപ്പുറം കരുണാര്‍ദ്രമായ സൗന്ദര്യാത്മകവിദ്യാഭ്യാസം കൂടിയുള്ള ആളായിരിക്കണം.
ഡോക്ടർമാരെ ദൈവത്തിന്റെ പ്രതിരൂപങ്ങളായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ അമാനുഷിക ശക്തിയുള്ള ഒരാളല്ല, ഒരു സാധാ പ്രൊഫഷണലാണ് ഏതു മികച്ച ഡോക്‌ടറും എന്ന് ഇന്നിപ്പോൾ ജനങ്ങൾക്കൊരു ബോധമുണ്ട്. മാത്രമല്ല, ഡോക്ടര്‍- രോഗി ബന്ധം തന്നെ പരസ്പരം സംശയരോഗികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു കഴിയുന്നത് പോലെയായി മാറിയിട്ടുണ്ടിപ്പോൾ. ഒരാളുടെ നിലനില്‍പ്പിന് മറ്റൊരാള്‍ അത്യാവശ്യം, എന്നാല്‍ പൂര്‍ണമായും വിശ്വസിക്കാനും വയ്യ എന്ന അവസ്ഥ. ഇത്തരം ഒരവസ്ഥയ്ക്ക് കാരണങ്ങള്‍ പക്ഷെ പലതാണ്. സമൂഹത്തിനു വന്നിട്ടുള്ള പൊതുവായ മൂല്യച്യുതി, വൈദ്യശാസ്‌ത്രത്തിന്‍റെ അസൂയാവഹമായ വളര്‍ച്ച, സമൂഹത്തിലെ വര്‍ദ്ധിച്ച ബോധവത്‌ക്കരണം, ചികിത്സാരംഗത്തെ ഹൈടെക് സംവിധാനങ്ങളും അവയുടെ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങളുടെ സംശയാസ്പദമായ മനോഭാവവും, രോഗിയുടെ അതിരുകടന്ന അവകാശവാദം, ഡോക്‌ടറുടെ പ്രതിരോധപരമായ നിലപാട്, ബന്ധുക്കളുടെയും ആശുപത്രി അധികൃതരുടെയും രാഷ്‌ട്രീയനേതാക്കളുടെയും വീണ്ടുവിചാരമില്ലാത്ത ഇടപെടലുകള്‍- ഇങ്ങനെ നിരവധി കാരണങ്ങള്‍ ഡോക്ടര്‍- രോഗീ ബന്ധത്തെ സ്വാധീനിക്കുന്നുണ്ട്.
നിയമപരമായി ഇന്ത്യയിൽ ഡോക്ടർ രോഗീ ബന്ധം ഒരു വാണിജ്യവൃത്തിയുടെ ഭാഗമാണ്. അതായത് ഡോക്ടർ കച്ചവടക്കാരനും രോഗി ഉപഭോക്താവുമാണ്. അവർക്കിടയിലുണ്ടാകുന്ന വ്യവഹാരങ്ങൾ ഉപഭോക്തൃ കോടതിയിലാണ് ഫയൽ ചെയ്യപ്പെടുന്നത്. എന്നുവച്ചാൽ നിയമപരമായി നമ്മുടെ നാട്ടിൽ 'ആതുരസേവനം' എന്നൊരു സംഗതിയില്ല തന്നെ. നിയമത്തിന്റെ കണ്ണിൽ ആ സേവനമൊരു വിൽപ്പനച്ചരക്ക് മാത്രമാണ്. പക്ഷെ ഈ നിയമം നോക്കിയൊന്നുമല്ലാ ഇവിടുത്തെ ഭൂരിപക്ഷം ഡോക്ടർമാരും ജോലി ചെയ്യുന്നത്. ശമ്പളത്തിനും കിമ്പളത്തിനുമൊക്കെയായി എന്തും ചെയ്യുന്ന ഒരു ന്യൂനപക്ഷത്തെ കണ്ടേക്കാം. പക്ഷെ കേരളത്തിലെ നിരവധിയായ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചെന്നാല്‍ രാപ്പകലില്ലാതെ, ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ കാണാം. അവരെയും നമ്മൾ കാണണം. ഏതെങ്കിലും രോഗി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ അവരുടെ വേദനകളും വിഷമങ്ങളും പരിഹരിക്കാന്‍ സദാസമയവും മെനക്കെടുന്ന ഈ ഡോക്ടര്‍മാരുടെ സേവനങ്ങളെ അംഗീകരിക്കാന്‍, അനുമോദിക്കാന്‍ ഒരു ദിവസമെങ്കിലും മാറ്റി വയ്ക്കണം എന്ന്? അമ്മദിനവും അച്ഛന്‍ദിനവും പുസ്തകദിനവും എല്ലാം ഓര്‍ത്തുവയ്ക്കുന്ന നമ്മള്‍ ഡോക്ടേര്‍സ് ഡേയെ പറ്റി ഓര്‍ക്കാറേയില്ല. അത് കുറച്ചു ഡോക്ടര്‍മാരും അവരുടെ ചില സംഘടനകളും മാത്രം ഓര്‍ത്തുവയ്ക്കും, അവരുടെ മേല്‍നോട്ടത്തില്‍ അവര്‍ മാത്രം പങ്കെടുക്കുന്ന എന്തെങ്കിലും പരിപാടികളും സംഘടിപ്പിക്കും. അത്രതന്നെ.
മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ എല്ലാദിവസവും 24 മണിക്കൂറും ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് എന്തിനാണ് പ്രത്യേകിച്ചൊരു ദിവസം? എന്നും അവരുടെ ദിവസമല്ലേ. നമ്മുടെ പൊതുസമൂഹമോ ഒരു രോഗി പോലുമോ ഓര്‍ക്കുന്നില്ല എങ്കിലും, ഇതിലൊക്കെ വിശേഷിച്ച് എന്തര്‍ത്ഥം എന്ന് ചിന്തിക്കുന്ന എന്നെപ്പോലുള്ളവരൊക്കെ ഇതിനിടയില്‍ ഉണ്ടെങ്കിലും, ജൂലൈ 1, ഇന്ത്യയില്‍ "ഡോക്ടേഴ്സ് ഡേ" ആണ്. സര്‍വമുഖപ്രതിഭയായിരുന്ന ഒരു മഹാനായ ഡോക്ടറുടെ ഓര്‍മ്മ ദിവസം ആണ് ഭാരതത്തില്‍ ഡോക്ടേഴ്സ് ഡേ ആയി ആഘോഷിക്കുന്നത്.
ഡോ.ബിധാന്‍ ചന്ദ്ര റോയ് എന്ന ബി.സി.റോയ്. അദ്ദേഹം ജനിച്ചതും മരിച്ചതും ഇതേ തീയതിയില്‍ ആയിരുന്നു. അദ്ദേഹം ഒരു സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആകുന്ന ആദ്യത്തെയും അവസാനത്തെയും (ഇന്നുവരെ) മോഡേൺ മെഡിസിൻ ഡോക്ടര്‍ അദ്ദേഹമായിരുന്നു. ബംഗാളിന്‍റെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്നു. ആധുനിക ബംഗാളിന്‍റെ ശില്പിയാണദ്ദേഹം. മികച്ച ഭിഷഗ്വരന്‍. ഭാരതരത്ന ലഭിച്ച ഏക ഡോക്ടറും അദ്ദേഹം തന്നെ. FRCS ഉം MRCP യും ബിരുദങ്ങള്‍ ലഭിച്ച അപൂര്‍വ്വം ഭിഷഗ്വരന്മാരില്‍ ഒരാള്‍. ആ മഹാനുഭാവനെയും ഈ നിമിഷം സ്മരിക്കുന്നു..
ഒപ്പം ഹൃദയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും ഡോക്ടേഴ്സ് ദിന ആശംസകള്‍.
നിങ്ങള്‍ക്കും ഒരു ദിനമുണ്ട്. എവരി ഡോക്ടർ ഹാസ് എ ഡേ.
അപ്പോഴും ഒരു സംശയം, ഈ ഡോക്ടേഴ്സ് ഡേ ആഘോഷിക്കേണ്ടത് ഡോക്ടർമാരുടെ മാത്രം സംഘടനകളോ, അതോ പൊതുസമൂഹമോ?
![]() |
| ഡോ.ബി.സി.റോയ് |
